National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്.
മാർകസ് സ്റ്റോയിനിസിന്റെയും ജോഷ് ഇംഗ്ലിസിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മാറ്റ് റെൻഷായുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ഓസീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
അയർലൻഡിന് വേണ്ടി മാർക് അഡയർ രണ്ട് വിക്കറ്റ് എടുത്തു. മാത്യൂ ഹംഫ്രെയ്സ്, ജോർജ് ഡോക്ക്റൽ. ഹാരി ടെക്ടർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് പേസർ ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിതിന് പരിക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് താരത്തിന് എറിയാനായത്.
ഹർഷിതിന് പകരക്കാരനായി പ്രസിദ് കൃഷ്ണയൊ മുഹമ്മദ് സിറാജൊ ടീമിൽ എത്തുമെന്നാണ് സൂചന. ശനിയാഴ്ച യുഎസ്എയ്ക്കെതിരേയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
Sports
ദുബായി: ട്വന്റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തളളി. ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
അതേസമയം ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
അടുത്ത മാസം തുടങ്ങുന്ന ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെയും ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.
Sports
ധാക്ക: ഐപിഎല്ലിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ കടുത്ത നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ്. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിൽ മത്സരിക്കാനെത്തില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇതിനുപുറമെ ഐപിഎൽ മത്സരങ്ങൾ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ റിലീസ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
ഈ നടപടിയിൽ പ്രതിഷേധിച്ചാണ് 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Sports
കേപ്ടൗൺ: ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. നിലവിലെ റണ്ണറപ്പായ ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
എയ്ഡൻ മാർക്രം ആണ് ക്യാപ്റ്റൻ. പേസർ കഗീസോ റബാഡ തിരിച്ചെത്തി. ട്രിസ്റ്റ്യൻ സ്റ്റബ്സ്, റയാൻ റിക്കിൾടൺ എന്നിവർക്ക് ടീമിലെത്താനായില്ല. മോശം ഫോമിനെ തുടർന്നാണ് ഇരുവരുവരെയും പരിഗണിക്കാതിരുന്നതെന്നാണ് വിവരം.
ഡിവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ഡൊണോവൻ ഫെരേര, ജോർജ് ലിൻഡെ, ക്വെന മഫാക്ക എന്നിവർ ആദ്യമായി ലോകകപ്പ് ടീമിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡിവാൾഡ് ബ്രെവിസ്, ക്വിന്റൻ ഡി കോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വെന മഫാക്ക, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആൻറിച്ച് നോർക്യെ, കഗീസോ റബാഡ, ജേസൺ സ്മിത്ത്.
Kerala
കൊച്ചി: ട്വന്റി 20യെ ഇല്ലാതാക്കലാണ് ഇരു മുന്നണികളുടെയും ലക്ഷ്യമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യമാണെന്നും സാബു പറഞ്ഞു.
"ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ മുക്കി. കണ്ണൂർ മോഡലിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു.'-സാബു കുറ്റപ്പെടുത്തി.
എൽഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവർത്തിച്ചത്. കോൺഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജൻ ആണെന്നും സാബു എം. ജേക്കബ് പറഞ്ഞു.
"തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരെയും പോലീസിനെയും സ്വാധീനിച്ചു. താൻ വോട്ട് ചെയ്യുന്ന ബൂത്തിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. വോട്ട് ചെയ്യുമ്പോൾ പോലും ബഹളം ഉണ്ടാക്കി. പുറത്തേക്ക് വന്നപ്പോൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി.'-സാബു കൂട്ടിച്ചേർത്തു.
"പാസുമായി വന്ന മാധ്യമങ്ങളെ ആക്രമിച്ചു. മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു. ആ പദ്ധതി പാളിയത് കൊണ്ടാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ്.'-സാബു പറഞ്ഞു.
മറ്റു ബൂത്തുകളിൽ നിന്ന് വരെ ആളുകൾ എത്തിയെന്നും തന്നെ ആക്രമിക്കാനാണ് ഇവർ സംഘടിച്ചെത്തിയതെന്നും സാബു പറഞ്ഞു. ആ ശ്രമം പരാജയപ്പെട്ടതോടെ മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും സാബു എം. ജേക്കബ് വിമർശിച്ചു.